Psalms 69

സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.

1ദൈവമേ, എന്നെ രക്ഷിക്കണമേ;
വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.
2ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു;
ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു;
പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു.

3എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു;

എന്റെ തൊണ്ട വരണ്ടിരിക്കുന്നു;
ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു.
4കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു;
വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു;
ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു.

5ദൈവമേ, നീ എന്റെ ഭോഷത്തം അറിയുന്നു;

എന്റെ അകൃത്യങ്ങൾ നിനക്ക് മറഞ്ഞിരിക്കുന്നില്ല.
6സൈന്യങ്ങളുടെ യഹോവയായ കർത്താവേ,
നിന്നിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ;
യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.

7നിന്റെനിമിത്തം ഞാൻ നിന്ദ സഹിച്ചു;

ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
8എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും
എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു.
9നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു;
നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു.

10ഞാൻ കരഞ്ഞുകൊണ്ട് ഉപവാസത്താൽ ആത്മതപനം ചെയ്തു.

അതും എനിക്ക് നിന്ദയായി തീർന്നു;
11ഞാൻ ചണവസ്ത്രം എന്റെ ഉടുപ്പാക്കി;
ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു.
12പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സംസാരിക്കുന്നു;
ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.

13ഞാനോ യഹോവേ, പ്രസാദകാലത്ത് നിന്നോട് പ്രാർത്ഥിക്കുന്നു;

ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ,
നിന്റെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ.
14ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ;
എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ.
15ജലപ്രവാഹം എന്റെ മീതെ കവിയരുതേ;
ആഴം എന്നെ വിഴുങ്ങരുതേ;
കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ.

16യഹോവേ, എനിക്കുത്തരമരുളണമേ;

നിന്റെ ദയ നല്ലതല്ലോ;
നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ;
17അടിയന് തിരുമുഖം മറയ്ക്കരുതേ;
ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.

18എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ;

എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കണമേ.
19എന്റെ നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു;
എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു.

20നിന്ദ എന്റെ ഹൃദയത്തെ തകർത്തു,

ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു;
ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല;
ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
21അവർ എനിക്ക് തിന്നുവാൻ കൈപ്പു തന്നു;
എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിക്കുവാൻ തന്നു.

22അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും

അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.
23അവരുടെ കണ്ണു കാണാത്തവണ്ണം ഇരുണ്ടുപോകട്ടെ;
അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ..

24നിന്റെ ക്രോധം അവരുടെമേൽ പകരണമേ;

നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
25അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;
അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.

26നീ ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു;

നീ മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു.
27അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ;
നിന്റെ നീതി അവർ പ്രാപിക്കരുതേ.

28ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ;

നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ.
29ഞാനോ എളിയവനും ദുഃഖിതനും ആകുന്നു;
ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.

30ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും;

സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.
31അത് യഹോവയ്ക്ക് കാളയെക്കാളും
കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.

32സൗമ്യതയുള്ളവർ അതു കണ്ട് സന്തോഷിക്കും;

ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
33യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു;
തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;

34ആകാശവും ഭൂമിയും സമുദ്രങ്ങളും

അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
35ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും;
അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും.
അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;
അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.
36

Copyright information for MalULB